Saturday, February 26, 2011

എന്റെ ജീവിത കഥ- റൂമിയുടെ കവിത ൪


എന്റെ ജീവിതകഥ പറയാന്‍
ഞാന്‍ തയാറായിരുന്നു.
എന്നാല്‍ കണ്ണുനീരിന്‍ ഓളങ്ങളും
ഉയരും ഹൃദയത്തിന്‍ വ്യഥയും
എന്നെ അതിനനുവദിച്ചില്ല.

ഒരു വാക്ക് ഇവിടെ ഒരു വാക്ക് അവിടെ
പറഞ്ഞു ഞാന്‍ വിക്കി
ഉടനീളം പൊടിയാന്‍ തയാറായ
ഒരു പരല്‍ മാത്രമായിരുന്നു ഞാന്‍.

ജീവിതം എന്ന് നാം വിളിച്ചിടും
ഈ ക്ഷുഭിത സമുദ്രത്തില്‍
എല്ലാ വലിയ കപ്പലുകളും
പടി പടിയായി പൊളിയുന്നു.

കൈകളും തുഴയും ഇല്ലാതെ
ഒരു ചെറു തോണിയില്‍
എങ്ങിനെ ഞാന്‍ ഒറ്റയ്ക്ക്
അതിജീവിക്കും?

ഒടുവില്‍ എന്റെ തോണിയും പൊളിഞ്ഞു
അലകളാല്‍ ഞാന്‍ സ്വതന്ത്രനാക്കപ്പെട്ടു
ഒരു തടിയില്‍
എന്നെ ഞാന്‍ കെട്ടിയിട്ടു.

ഭയം പോയെങ്കിലും
ഞാനിപ്പോള്‍ കുപിതനാണ്
ഓരോ അലയുടെയും
ഉയര്‍ച്ച താഴ്ചകളില്‍
ഞാനെന്തിനു നിസ്സഹായനായി കിടക്കണം?

ഞാന്‍ ഉണ്ടോ എന്നെനിക്കറിയില്ല
പക്ഷെ ഞാനുണ്ടെങ്കില്‍
എനിക്കറിയാം
അപ്പോള്‍ ഞാനില്ല
ഞാനില്ലെങ്കിലോ
ഞാന്‍ ഉണ്ട്.

ഇപ്പോള്‍ എനിക്ക് എങ്ങിനെ
ഉയിര്‍ത്തെഴുന്നെല്‍പ്പിനെയും
പുനരുത്ഥാനത്തെയും
ശങ്കയോടെ നോക്കുവാനാകും?

ഈ ലോകത്ത് എന്റെ ഭാവനകള്‍
മരിക്കുകയും വീണ്ടും ഉയിരിടുകയും
ചെയ്യുന്ന അനേകം നിമിഷങ്ങള്‍ ഉള്ളപ്പോള്‍
ഞാനെങ്ങിനെ ചകിതനാകും?

അതുകൊണ്ട് തന്നെയാണ്
വേട്ടക്കാരനായി, ദുരിതനായി
ഒട്ടുനാള്‍ ജീവിച്ച ശേഷം
ഞാന്‍ എന്നെ വേട്ടയാടപ്പെടാന്‍
വിട്ടുകൊടുക്കുകയും
സ്വാതന്ത്ര്യത്തിലേക്ക് ഉണരുകയും ചെയ്തത്.

No comments:

Post a Comment