Saturday, February 19, 2011

ലക്‌ഷ്യം, ടാര്‍ഗറ്റ്- തമ്മില്‍ തെറ്റുന്ന രണ്ടു കാര്യങ്ങള്‍



ചിലപ്പോള്‍ ഞാന്‍ ഇങ്ങനെ വെറുതെ ഓര്‍ക്കാറുണ്ട് ജീവിതത്തില്‍ ഒരു ലക്‌ഷ്യം ഉണ്ടായിരിക്കുന്നതിനെ കുറിച്ച്. കുട്ടിക്കാലം മുതല്‍ നാം കേട്ട് തുടങ്ങുന്നതാണ്, ലക്‌ഷ്യം വേണം ലക്‌ഷ്യം വേണം എന്ന്. ഇന്നലെ ഒരു സുഹൃത്ത്‌ എന്നോട് പറഞ്ഞു അയാള്‍ അയാളുടെ ലക്‌ഷ്യം എന്താണെന്നു തീരുമാനിച്ചു കഴിഞ്ഞുവെന്ന്. ലക്‌ഷ്യം എന്നാ വാക്കല്ല അയാള്‍ ഉപയോഗിച്ചത്. പകരം അയാള്‍ ടാര്‍ഗറ്റ് എന്ന വാക്കാണ് ഉപയോഗിച്ചത്.

എന്റെ ടാര്‍ഗെറ്റുകള്‍ ഞാന്‍ ഉറപ്പിച്ചു കഴിഞ്ഞു. ഇനി അതിലേക്കു നടന്നു അടുക്കുകയെ വേണ്ടൂ. ഞാന്‍ ഒരിക്കലും വീഴില്ല. കാരണം എന്റെ ടാര്‍ഗെറ്റില്‍ എത്താന്‍ ഞാന്‍ ഒരു പാട് പേരെ ഏണികള്‍ ആയി ഉപയോഗിച്ചിട്ടുണ്ട്. ഏണികള്‍ വീണാല്‍ ഞാന്‍ വീഴും എന്ന പേടി എനിക്കില്ല കാരണം എന്നെ വീഴാതെ സൂക്ഷിക്കേണ്ട ചുമതല ഇപ്പോള്‍ ആ കോണിപ്പടികളുടെതാണ്.

അയാള്‍ ഒരു ബിസിനെസ്കാരനാണ്. സാഹിത്യമോ കലയോ ഒന്നും അടുത്ത് കൂടി പോയിട്ടില്ലാത്ത ആള്‍. എങ്കിലും കലയെ നന്നായി അറിയാം എന്ന് അയാള്‍ വിചാരിക്കുന്നുണ്ട്. വീട് നിറയെ കലണ്ടര്‍ പടങ്ങള്‍ ഉള്ളതിന്റെ വാശിയാണ് അതെന്നു എല്ലാവര്ക്കും അറിയാവുന്നത് കൊണ്ട് വാദിക്കാന്‍ ആരും പോകാറില്ലെന്നു മാത്രം.

എന്റെ ടാര്‍ഗറ്റ് എന്താണ് എന്നായി അയാളുടെ ചോദ്യം. ഞാന്‍ ഒരു ദീര്‍ഘദൂര ഓട്ടക്കാരന്‍ ആണെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് ടാര്‍ഗറ്റ് ഇല്ല. ഓടുന്നു എന്നതാണ് പ്രധാനം. ഓട്ടത്തിനിടയില്‍ ഞാന്‍ പലതും കാണുന്നു. അതൊക്കെ മനസ്സില്‍ കുറിച്ചിടുന്നു. പിന്നെ വിശ്രമത്തിനായി ഇരിക്കുമ്പോള്‍ അതില്‍ പകര്‍ത്തണം എന്ന് തോന്നുന്ന കാഴ്ചകള്‍ പകര്‍ത്തി വയ്ക്കുന്നു. ഇതാരെങ്കിലും കാണുമോ വായിക്കുമോ എന്നൊന്നും എനിക്കറിയില്ല. കാണണമെന്നും വായിക്കണമെന്നും ആഗ്രഹം ഇല്ലാത്തത് കൊണ്ടല്ല. ആരെയും നമുക്ക് ബലം പ്രയോഗിച്ചു ഒന്നും ചെയ്യിക്കാന്‍ കഴിയുകയില്ലല്ലോ. ചിലര്‍ വായിക്കുന്നു. ചിലര്‍ വായിച്ചാലും വായിച്ചില്ലെന്നു നടിക്കുന്നു. ചിലരാകട്ടെ എഴുത്തോ വായനയോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ മുഖത്തു തൂക്കി എന്നെ നോക്കി കടന്നു പോകുന്നു.

ഇതൊന്നും എന്നെ അലോസരപ്പെടുത്തുന്നില്ല. ഓടുക എന്നതാണ് ഓട്ടക്കാരന്‍ ആഗ്രഹിക്കുന്നത്. ടാര്‍ഗറ്റ് ഇട്ടു ഓടുക എന്നാല്‍ മത്സരിക്കുക എന്ന് കൂടി അര്‍ത്ഥമുണ്ട്. ആരോടാണ് മത്സരം? ഒപ്പം ഓടുന്നവരോട്, അല്ലേ? അല്ലെങ്ങില്‍ സ്വന്തം കഴിവിനോട്‌, അല്ലേ? ഓരോ ദിവസവും ഒരു ചുവടു കൂടി ഓടണം എന്നൊരു ലക്‌ഷ്യം ആദ്യമൊക്കെ ഇടാറുണ്ട് എല്ലാ ഓട്ടക്കാരും. പിന്നെ അതൊക്കെ നേടിക്കഴിഞ്ഞാല്‍, എന്തിനു വേണ്ടിയാണ് ഓടേണ്ടത് എന്ന ചിന്ത വരും. അപ്പോള്‍ ഓട്ടം എന്നത് മറ്റെന്തിനോ ഉള്ള ഒരു കാരണം മാത്രമായി മാറും.

ടാര്‍ഗെറ്റുകള്‍ ക്ഷമതാ പരിശോധനയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത് പോലെ അല്ല, എന്തോ പിടിച്ചടക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നത്. ടാര്‍ഗെട്ടുകളുടെ നേട്ടം ആഹ്ലാദം പകരാറുണ്ട്. എന്നാല്‍ ഒരു ഘട്ടം കഴിയുമ്പോള്‍ ആഹ്ലാദം വേണമെങ്കില്‍ ടാര്‍ഗറ്റ് വേണം എന്ന അവസ്ഥയില്‍ എത്തും. അപ്പോള്‍ ആഹ്ലാദം എന്നത് ടാര്‍ഗെട്ടിനു വേണ്ടിയുള്ള ഒരു കാരണം മാത്രമാകും. ബിസിനെസ് ആയാലും കല ആയാലും ടാര്‍ഗറ്റ് ഇടുമ്പോള്‍ എന്താണോ അവയിലേക്കു നമ്മളെ നയിച്ചത് അത് മാറി വെട്ടിപ്പിടിക്കല്‍ മാത്രം ശ്രദ്ധിക്കുന്ന ഒരു പ്രവര്‍ത്തനം മാത്രമായി മാറും.

ദീര്‍ഘദൂര ഓട്ടം മാത്രമാണ് ശരിയെന്നും ടാര്‍ഗറ്റ് ഉള്ള പ്രവര്‍ത്തനങ്ങള്‍ തെറ്റെന്നും ഇതിനു അര്‍ത്ഥമില്ല. എന്നാല്‍ ടാര്‍ഗെറ്റില്‍ മാത്രം ശ്രദ്ധ പതിയുമ്പോള്‍, അതിന്റെ നേട്ടമാണ് വിജയം എന്ന് നാം തെറ്റിദ്ധരിക്കുമ്പോള്‍, ദീര്‍ഘദൂര ഓട്ടം നല്‍കുന്ന ആഹ്ലാദം നമുക്ക് നഷ്ടപ്പെടുന്നു. ഗോള്‍ പോസ്റ്റില്‍ ഒറ്റയ്ക്ക് നില്‍ക്കുന്നവന്റെയും ഒറ്റയ്ക്ക് ദൂരങ്ങള്‍ ഓടുന്നവന്റെയും കുന്നുകളില്‍ അലയുന്നവന്റെയും നദിക്കരയില്‍ ഒറ്റയ്ക്ക് ഇരിക്കുന്നവന്റെയും ഇരുട്ടിന്റെ ശബ്ദങ്ങള്ക്കായി കാതോര്‍ക്കുന്നവന്റെയും ഏകാന്തതയും സന്തോഷവും, സന്തോഷിക്കാനായി ടാര്‍ഗറ്റ് ഇടുമ്പോള്‍ ലഭിക്കുന്നില്ല.

തൊഴിലാളികളെ സംരക്ഷിക്കാനായി തുടങ്ങുന്ന സംരംഭങ്ങള്‍ മുതലാളിയുടെത് ആയി മാറുന്നത് ടാര്‍ഗറ്റ് ഉണ്ടാകുമ്പോള്‍ ആണ്. ലക്ഷ്യവും ടാര്‍ഗെറ്റും തമ്മില്‍ വ്യത്യാസമുണ്ട്. ഓട്ടക്കാരന്റെ ലക്‌ഷ്യം ഓട്ടമാണ്; നന്നായുള്ള ഓട്ടമാണ്. ഗോളിയുടെ ലക്‌ഷ്യം ഗോള്‍ തടുക്കുക എന്നതാണ്. എത്ര ഗോള്‍ തടുക്കും എന്ന് പറയുന്നിടത്ത് പ്രശ്നം തുടങ്ങുന്നു. കുന്നില്‍ ഒറ്റയ്ക്ക് സായാഹ്ന സൂര്യനെ കണ്ടിരിക്കും എന്ന് പറയുന്നതില്‍ ഒരു സൌന്ദര്യ ലക്‌ഷ്യം ഉണ്ട്. എന്നാല്‍ ഞാന്‍ ഇരുപത്തിയാറു പ്രാവശ്യം ഒരു മാസം അത് ചെയ്യും, അടുത്ത മാസം എന്റെ ടാര്‍ഗറ്റ് ഇരുപത്തിയെട്ടാണ് എന്ന് പറയുമ്പോള്‍ കാര്യങ്ങള്‍ മാറുന്നു.

നമ്മുടെ കാലത്തില്‍ ലക്ഷ്യവും ടാര്‍ഗെറ്റും തമ്മില്‍ വ്യത്യാസം ഇല്ലാതായിപ്പോയിരിക്കുന്നു. ലക്‌ഷ്യം എന്നത് ടാര്‍ഗറ്റ് എന്ന് ആളുകള്‍ വായിക്കുന്നു.

ഞാന്‍ പക്ഷെ ഭയക്കുന്നത് കലയില്‍ ഇത് സംഭവിക്കുന്നതിനെ ആണ്. കലാകാരന്മാര്‍ എന്റെ ലക്‌ഷ്യം ചിത്രം വരയ്ക്കുക ആണെന്ന് പറയുന്നത് മാറി, ഈ വര്ഷം എന്റെ ടാര്‍ഗറ്റ് പത്തു പെയന്റിങ്ങുകള്‍ ആണെന്ന് പറയുമ്പോള്‍, ഒരു കോടി ആണ് ഈ വര്ഷം എന്റെ ടാര്‍ഗറ്റ് എന്ന് പറയുമ്പോള്‍ ഞാന്‍ ഭയക്കുന്നു.

ഒരു സംഭവം അപ്പോള്‍ എനിക്ക് ഓര്മ വരും. ഒരു നഗരത്തില്‍ ഒരു ഫുട്ബാള്‍ കളിക്കാരന്‍ ഉണ്ടായിരുന്നു. നല്ല കളിക്കാരെ ചേര്‍ത്ത് ഒരു ക്ലബ് ഉണ്ടാക്കണം എന്ന ആഗ്രഹം അയാള്‍ക്കുണ്ടായി. നല്ല ഷൂസുകള്‍ നല്ല ജെര്സി, കളി പരിശീലം കഴിയുമ്പോള്‍ ഒരു നേരം നല്ല ഭക്ഷണം കളിക്കാര്‍ക്ക്‌ കിട്ടണം- ഇതൊക്കെ ആയിരുന്നു അയാളുടെ ലക്‌ഷ്യം. കുറെ കളിക്കാരെ ചേര്‍ത്ത് അയാള്‍ ഒരു ക്ലബ് ഉണ്ടാക്കി. നടത്തിപ്പിനായി അയാള്‍ ഒരു പദ്ധതി മുന്നോട്ടു വെച്ചു. കളിക്കാരെല്ലാം ഉരുട്ട് വണ്ടിയില്‍ പച്ചക്കറി വില്‍ക്കുക. ചെറുപ്പക്കാരുടെ ഈ സംരഭത്തെ നാട്ടുകാര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചു.

സംഭവം പച്ച പിടിച്ചു. കളി കൊഴുത്തു, കളിക്കാരും. അപ്പോള്‍ നമ്മുടെ നേതാവിന് ഒരു ആഗ്രഹം. ഒരു ക്ലബിന് യാത്ര ചെയ്യാന്‍ ഒരു വാന്‍ വാങ്ങണം. അയാള്‍ ഒരു സോപ്പുപൊടി കണ്ടു പിടിച്ചു. അതിനു ക്ലബിന്റെ പേരും കൊടുത്തു. പച്ചക്കറിയുടെ ഒപ്പം സോപ്പുപോടിയും ചെറുപ്പക്കാര്‍ വിറ്റു. മറ്റു കടകളുടെ ഉടമസ്ഥര്‍ ഈ സോപ്പുപൊടി വേണമെന്ന് കളിക്കാരോട് പറഞ്ഞു. അങ്ങിനെ സോപ്പുപൊടി നിര്‍മാണം വീട്ടില്‍ നിന്ന് ഒരു ചെറിയ കെട്ടിടത്തിലേക്ക് മാറ്റി. ക്രമേണ നമ്മുടെ ഫുട്ബാള്‍ ക്ലബ് ഒരു സൂപ്പര്‍ മാര്‍കെറ്റ് തുടങ്ങി. കളിക്കാരെല്ലാം അതിലെ എക്സിക്യുട്ടീവുകള്‍ ആയി.

ചുരുക്കി പറഞ്ഞാല്‍ ഫുട്ബാള്‍ ക്ലബ് പൂട്ടി. കുറെ നാളുകള്‍ കഴിഞ്ഞു സൂപ്പര്‍ മാര്‍ക്കറ്റും പൂട്ടി.

ലക്‌ഷ്യം ടാര്‍ഗറ്റ് ആയി മാറുമ്പോള്‍ വരുന്ന അപകടമാണ്.

ഒന്ന് കൂടി- അത് അപകടം ആണെന്ന് തോന്നുന്നവര്‍ക്കെ ഈ പ്രശ്നം ഉള്ളൂ. വീണത്‌ വിദ്യ ആക്കുന്നവര്‍ക്ക് ഇന്ന് വില്‍ക്കുന്നത് സോപ്പുപോടിയും നാളെ കലയും വില്‍ക്കാന്‍ ഒരു പ്രയാസവും ഉണ്ടാകില്ല.

കലാകാരന്മാര്‍ ഒറ്റയ്ക്ക് ദീര്‍ഘദൂരം ഓടുന്നവര്‍ ആകണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം ഞാന്‍ അക്ഷരങ്ങളുടെ കല ചെയ്യുന്നവനാണ്.

1 comment:

  1. sariyaanu ,chila kalakaranmar kachavada thalparyakkarkku swayam vittum panam undaakkunnu..munp chithram mathramayirunnu vilkkarullathu...target ittu chithram varakkunnu...

    ReplyDelete