Wednesday, March 23, 2011

മുഖംമൂടി


ഇതൊന്നു അഴിച്ചു മാറ്റി
പുതിയതൊരെണ്ണം അണിയണം എന്ന്
എത്ര നാളായി വിചാരിക്കുന്നുവെന്നോ.

നടക്കാനിറങ്ങുമ്പോള്‍ കൌതുകം കൊണ്ട്
തെരുവില്‍ നിന്ന് വാങ്ങിയ
കോമാളിയുടേത് ഒരെണ്ണം,
പഠിക്കാന്‍ പോയപ്പോള്‍
പേപ്പറില്‍ പകര്‍ത്തിയെടുത്ത
ചിരിക്കാത്ത അധ്യാപകമുഖം വേറൊന്ന്.

കരയുന്നതും ചിരിക്കുന്നതും ഓരോന്ന്.
തമാശ പറയാന്‍ മറ്റൊന്ന്.
ചിന്തകനും പ്രാസംഗികനും
കാഥികനും കലാകാരനും
നര്‍ത്തകനും സിനിമാ നടനും
സീരിയല്‍ നടനും ഓരോന്ന്.

മകനായിരിക്കാന്‍, അച്ച്ചനായിരിക്കാന്‍
ഭര്‍ത്താവായിരിക്കാന്‍,
വിവാഹത്തിനു വെളിയിലെ കാമുകനാകാന്‍,
ഇടയ്ക്കിടെ മതില്‍ ചാടുന്ന ജാരനാകാന്‍
മരുമകനാകാന്‍, മച്ച്ചുനനാകാന്‍
കച്ചകെട്ടിയ ചാവേരാകാന്‍
എല്ലാത്തിനും വേണം ഓരോന്ന്.

സിന്ദാബാദ് വിളിക്കാന്‍
സംഭോഗിക്കാന്‍, സ്വയംഭോഗിക്കാന്‍
ഒളിഞ്ഞു നോക്കാന്‍
ഇരുട്ടടി അടിക്കാന്‍
ഗുരുവിന്റെ കൈ വെട്ടുമ്പോള്‍ ഇടാന്‍
വേണം വെവ്വേറെ ആയത്‌.

പൊതുഇടം, സ്വകാര്യ ഇടം
വ്യവഹാരം എന്നൊക്കെ
പറയുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍
കട്ടിയുള്ളതൊന്നു വേറെ കരുതണം.

സ്വപ്നം കാണാന്‍ പക്ഷെ ഇതൊന്നും
വേണ്ടല്ലോ.
എടുത്തു അണിയാനും അണിയിക്കാനും
ഉണ്മയുടെ കാളിമയും
കളവിന്റെ വെണ്മയും
സ്വപ്നങ്ങളില്‍ പ്രസക്തമല്ലല്ലോ.

Friday, March 4, 2011

പുതു കവിത- മണിപ്രവാളം ഭാഷ


കവിത എഴുതുമ്പോള്‍
കിനാവും കടലും
കനലും കണ്ണാടിയും
കടമിഴിയുടെ വടിവും
കടന്നു വരുന്നതെന്തെന്ന്
അത്ഭുതപ്പെട്ടിരിക്കുമ്പോള്‍,
മറ്റൊരാള്‍ പറഞ്ഞു:
നദിയും ഓളവും
രാത്രിയും ആകാശവും
വസന്തവും ഹേമന്തവും
ഏകാന്തതയും പിന്നെ
പ്രഹേളികയായി ഇന്നും തുടരുന്ന
പ്രണയവും ഒന്നും ഇല്ലാതെ
കവിത ഇപ്പോള്‍ സാധ്യമാണെന്ന്.

പുതിയ ജാര്‍ഗണില്‍ കവിത
ഫോര്‍മാറ്റ് ചെയ്യാമെന്ന്
അസ്തിത്വ ദുഖത്തിന് പകരം
ഡൌണ്‍ ലോഡ് സ്പീടില്ലായ്മയെ
കുറിച്ചു സംസാരിക്കുന്ന
യുവ കവി പറഞ്ഞു.
പ്രസാധകന്‍ വേണ്ട,
താടി വളര്‍ത്തേണ്ട,
അരാജക വാദി ആയി അഭിനയിക്കേണ്ട
കണ്ടാല്‍ ആരും കവിയെന്നു വിളിച്ചു
കളിയാക്കില്ല
ഫേസ് ബുക്കില്‍ ചുള്ളന്‍ പടമിട്ടു
മധ്യവയസ്സ് കഴിഞ്ഞ കുമാരിമാര്‍ക്കും
ഒമ്പത് മണിക്ക് ശേഷം
അരക്ക് താഴെ മണി കിലുങ്ങുന്ന
എല്ലാവര്ക്കും സന്തോഷം കൊടുക്കാം,
അതെ കവിതയിലൂടെ തന്നെ.

എങ്ങിനെ? കവിയല്ലാത്ത എനിക്ക്
ഇപ്പോഴും ചോദ്യങ്ങള്‍:

അത് പിന്നെ ഇങ്ങനെ തുടങ്ങാം അല്ലെ
എന്ന് അവന്‍:

ഡസ്ക് ടോപ്പിന്റെ തിരുനടയില്‍
ഒരു സിമുലെട്ടട് പ്രഭാതത്തിന്റെ
സ്ക്രീന്‍ സേവര്‍ പ്രഭയില്‍
നീ ഫോട്ടോഷോപ്പ് ചെയ്തു
ഈറനായ മുടിയുലര്‍ത്തി
വരുമ്പോള്‍, ഏതു പ്രോഗ്രാമിലാണ്
വസന്തം പൊട്ടുന്നത്?
ഏതു സ്കൈപ്പിലാണ്
സ്വപ്നങ്ങള്‍ നിറയുന്നത്?

എനിക്കറിയില്ല
എന്താണ് കവിതയ്ക്ക്
സംഭവിക്കുന്നതെന്ന്.
എന്നോട് എഴുത്ത് നിറുത്താന്‍
താമസിയാതെ ചിലര്‍
പറഞ്ഞേക്കും.

Thursday, March 3, 2011

പരാവര്‍ത്തനം


പരാവര്‍ത്തനം, അതിന്റെ ലഹരി.
അങ്ങിനെ ഇരിക്കുമ്പോള്‍
വാക്കുകള്‍, പഴയ പുസ്തകങ്ങളുടെ
പേജുകള്‍ക്കിടയില്‍ ജീവശ്മമായിരിക്കുന്ന
കൊതുകുകളുടെയും ഉറുമ്പുകളുടെയും
സ്മൃതികളായി ഇറങ്ങി വരുന്നു.

ഞാന്‍ മഷിത്തന്ടെന്നും മയില്‍പ്പീലിയെന്നും
പറയണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവും.
അവയൊക്കെ നിഷ്കളങ്കതയുടെ
പുരാവസ്തു ഗൃഹത്തില്‍
അടിക്കുറിപ്പോടെ ഇരിപ്പുണ്ട്.
പോകൂ, കാണാം.

മറ്റൊരു നാവിലൂടെ സംസാരിക്കുമ്പോള്‍
എനിക്ക് എത്ര സുഖം!
ഒന്നിലും പെടാതെ, ഒരു കവിതാശകലം
ഉദ്ധരിച്ചു നില്‍ക്കുമ്പോള്‍
എന്താനന്ദം.
ആരും കഴുവേറ്റാത്ത
ഒരു തരിശിലൂടെ
ഒരു കറുപ്പും വെളുപ്പും ഫോട്ടോയിലെ
അജ്ഞാതനെപ്പോലെ എനിക്ക്
നടന്നു പോകാം.

ഇപ്പോള്‍ എല്ലാവരും ഒന്ന് തിരിച്ചറിയുന്നുണ്ട്:
സമകാലത്തില്‍ എല്ലാവര്ക്കും വേണ്ടി
ഒരു ഒളിയിടം സജ്ജമാകുന്നുണ്ട്.
ജീവാശ്മാങ്ങളായി മാറുമ്പോള്‍
ഇതുപോലൊരു തണുത്ത രാത്രിയില്‍
ഏതോ ഒരുവന്‍, എങ്ങോ ഒരിടത്ത്
ഒറ്റക്കിരുന്നു, രാത്രിയില്‍ വിരല്‍ മുക്കി
ഇങ്ങനെ എഴുതും:
പരാവര്‍ത്തനം ഒരു ലഹരിയാണ്.