Wednesday, March 23, 2011

മുഖംമൂടി


ഇതൊന്നു അഴിച്ചു മാറ്റി
പുതിയതൊരെണ്ണം അണിയണം എന്ന്
എത്ര നാളായി വിചാരിക്കുന്നുവെന്നോ.

നടക്കാനിറങ്ങുമ്പോള്‍ കൌതുകം കൊണ്ട്
തെരുവില്‍ നിന്ന് വാങ്ങിയ
കോമാളിയുടേത് ഒരെണ്ണം,
പഠിക്കാന്‍ പോയപ്പോള്‍
പേപ്പറില്‍ പകര്‍ത്തിയെടുത്ത
ചിരിക്കാത്ത അധ്യാപകമുഖം വേറൊന്ന്.

കരയുന്നതും ചിരിക്കുന്നതും ഓരോന്ന്.
തമാശ പറയാന്‍ മറ്റൊന്ന്.
ചിന്തകനും പ്രാസംഗികനും
കാഥികനും കലാകാരനും
നര്‍ത്തകനും സിനിമാ നടനും
സീരിയല്‍ നടനും ഓരോന്ന്.

മകനായിരിക്കാന്‍, അച്ച്ചനായിരിക്കാന്‍
ഭര്‍ത്താവായിരിക്കാന്‍,
വിവാഹത്തിനു വെളിയിലെ കാമുകനാകാന്‍,
ഇടയ്ക്കിടെ മതില്‍ ചാടുന്ന ജാരനാകാന്‍
മരുമകനാകാന്‍, മച്ച്ചുനനാകാന്‍
കച്ചകെട്ടിയ ചാവേരാകാന്‍
എല്ലാത്തിനും വേണം ഓരോന്ന്.

സിന്ദാബാദ് വിളിക്കാന്‍
സംഭോഗിക്കാന്‍, സ്വയംഭോഗിക്കാന്‍
ഒളിഞ്ഞു നോക്കാന്‍
ഇരുട്ടടി അടിക്കാന്‍
ഗുരുവിന്റെ കൈ വെട്ടുമ്പോള്‍ ഇടാന്‍
വേണം വെവ്വേറെ ആയത്‌.

പൊതുഇടം, സ്വകാര്യ ഇടം
വ്യവഹാരം എന്നൊക്കെ
പറയുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍
കട്ടിയുള്ളതൊന്നു വേറെ കരുതണം.

സ്വപ്നം കാണാന്‍ പക്ഷെ ഇതൊന്നും
വേണ്ടല്ലോ.
എടുത്തു അണിയാനും അണിയിക്കാനും
ഉണ്മയുടെ കാളിമയും
കളവിന്റെ വെണ്മയും
സ്വപ്നങ്ങളില്‍ പ്രസക്തമല്ലല്ലോ.

Friday, March 4, 2011

പുതു കവിത- മണിപ്രവാളം ഭാഷ


കവിത എഴുതുമ്പോള്‍
കിനാവും കടലും
കനലും കണ്ണാടിയും
കടമിഴിയുടെ വടിവും
കടന്നു വരുന്നതെന്തെന്ന്
അത്ഭുതപ്പെട്ടിരിക്കുമ്പോള്‍,
മറ്റൊരാള്‍ പറഞ്ഞു:
നദിയും ഓളവും
രാത്രിയും ആകാശവും
വസന്തവും ഹേമന്തവും
ഏകാന്തതയും പിന്നെ
പ്രഹേളികയായി ഇന്നും തുടരുന്ന
പ്രണയവും ഒന്നും ഇല്ലാതെ
കവിത ഇപ്പോള്‍ സാധ്യമാണെന്ന്.

പുതിയ ജാര്‍ഗണില്‍ കവിത
ഫോര്‍മാറ്റ് ചെയ്യാമെന്ന്
അസ്തിത്വ ദുഖത്തിന് പകരം
ഡൌണ്‍ ലോഡ് സ്പീടില്ലായ്മയെ
കുറിച്ചു സംസാരിക്കുന്ന
യുവ കവി പറഞ്ഞു.
പ്രസാധകന്‍ വേണ്ട,
താടി വളര്‍ത്തേണ്ട,
അരാജക വാദി ആയി അഭിനയിക്കേണ്ട
കണ്ടാല്‍ ആരും കവിയെന്നു വിളിച്ചു
കളിയാക്കില്ല
ഫേസ് ബുക്കില്‍ ചുള്ളന്‍ പടമിട്ടു
മധ്യവയസ്സ് കഴിഞ്ഞ കുമാരിമാര്‍ക്കും
ഒമ്പത് മണിക്ക് ശേഷം
അരക്ക് താഴെ മണി കിലുങ്ങുന്ന
എല്ലാവര്ക്കും സന്തോഷം കൊടുക്കാം,
അതെ കവിതയിലൂടെ തന്നെ.

എങ്ങിനെ? കവിയല്ലാത്ത എനിക്ക്
ഇപ്പോഴും ചോദ്യങ്ങള്‍:

അത് പിന്നെ ഇങ്ങനെ തുടങ്ങാം അല്ലെ
എന്ന് അവന്‍:

ഡസ്ക് ടോപ്പിന്റെ തിരുനടയില്‍
ഒരു സിമുലെട്ടട് പ്രഭാതത്തിന്റെ
സ്ക്രീന്‍ സേവര്‍ പ്രഭയില്‍
നീ ഫോട്ടോഷോപ്പ് ചെയ്തു
ഈറനായ മുടിയുലര്‍ത്തി
വരുമ്പോള്‍, ഏതു പ്രോഗ്രാമിലാണ്
വസന്തം പൊട്ടുന്നത്?
ഏതു സ്കൈപ്പിലാണ്
സ്വപ്നങ്ങള്‍ നിറയുന്നത്?

എനിക്കറിയില്ല
എന്താണ് കവിതയ്ക്ക്
സംഭവിക്കുന്നതെന്ന്.
എന്നോട് എഴുത്ത് നിറുത്താന്‍
താമസിയാതെ ചിലര്‍
പറഞ്ഞേക്കും.

Thursday, March 3, 2011

പരാവര്‍ത്തനം


പരാവര്‍ത്തനം, അതിന്റെ ലഹരി.
അങ്ങിനെ ഇരിക്കുമ്പോള്‍
വാക്കുകള്‍, പഴയ പുസ്തകങ്ങളുടെ
പേജുകള്‍ക്കിടയില്‍ ജീവശ്മമായിരിക്കുന്ന
കൊതുകുകളുടെയും ഉറുമ്പുകളുടെയും
സ്മൃതികളായി ഇറങ്ങി വരുന്നു.

ഞാന്‍ മഷിത്തന്ടെന്നും മയില്‍പ്പീലിയെന്നും
പറയണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവും.
അവയൊക്കെ നിഷ്കളങ്കതയുടെ
പുരാവസ്തു ഗൃഹത്തില്‍
അടിക്കുറിപ്പോടെ ഇരിപ്പുണ്ട്.
പോകൂ, കാണാം.

മറ്റൊരു നാവിലൂടെ സംസാരിക്കുമ്പോള്‍
എനിക്ക് എത്ര സുഖം!
ഒന്നിലും പെടാതെ, ഒരു കവിതാശകലം
ഉദ്ധരിച്ചു നില്‍ക്കുമ്പോള്‍
എന്താനന്ദം.
ആരും കഴുവേറ്റാത്ത
ഒരു തരിശിലൂടെ
ഒരു കറുപ്പും വെളുപ്പും ഫോട്ടോയിലെ
അജ്ഞാതനെപ്പോലെ എനിക്ക്
നടന്നു പോകാം.

ഇപ്പോള്‍ എല്ലാവരും ഒന്ന് തിരിച്ചറിയുന്നുണ്ട്:
സമകാലത്തില്‍ എല്ലാവര്ക്കും വേണ്ടി
ഒരു ഒളിയിടം സജ്ജമാകുന്നുണ്ട്.
ജീവാശ്മാങ്ങളായി മാറുമ്പോള്‍
ഇതുപോലൊരു തണുത്ത രാത്രിയില്‍
ഏതോ ഒരുവന്‍, എങ്ങോ ഒരിടത്ത്
ഒറ്റക്കിരുന്നു, രാത്രിയില്‍ വിരല്‍ മുക്കി
ഇങ്ങനെ എഴുതും:
പരാവര്‍ത്തനം ഒരു ലഹരിയാണ്.

Saturday, February 26, 2011

എന്റെ ജീവിത കഥ- റൂമിയുടെ കവിത ൪


എന്റെ ജീവിതകഥ പറയാന്‍
ഞാന്‍ തയാറായിരുന്നു.
എന്നാല്‍ കണ്ണുനീരിന്‍ ഓളങ്ങളും
ഉയരും ഹൃദയത്തിന്‍ വ്യഥയും
എന്നെ അതിനനുവദിച്ചില്ല.

ഒരു വാക്ക് ഇവിടെ ഒരു വാക്ക് അവിടെ
പറഞ്ഞു ഞാന്‍ വിക്കി
ഉടനീളം പൊടിയാന്‍ തയാറായ
ഒരു പരല്‍ മാത്രമായിരുന്നു ഞാന്‍.

ജീവിതം എന്ന് നാം വിളിച്ചിടും
ഈ ക്ഷുഭിത സമുദ്രത്തില്‍
എല്ലാ വലിയ കപ്പലുകളും
പടി പടിയായി പൊളിയുന്നു.

കൈകളും തുഴയും ഇല്ലാതെ
ഒരു ചെറു തോണിയില്‍
എങ്ങിനെ ഞാന്‍ ഒറ്റയ്ക്ക്
അതിജീവിക്കും?

ഒടുവില്‍ എന്റെ തോണിയും പൊളിഞ്ഞു
അലകളാല്‍ ഞാന്‍ സ്വതന്ത്രനാക്കപ്പെട്ടു
ഒരു തടിയില്‍
എന്നെ ഞാന്‍ കെട്ടിയിട്ടു.

ഭയം പോയെങ്കിലും
ഞാനിപ്പോള്‍ കുപിതനാണ്
ഓരോ അലയുടെയും
ഉയര്‍ച്ച താഴ്ചകളില്‍
ഞാനെന്തിനു നിസ്സഹായനായി കിടക്കണം?

ഞാന്‍ ഉണ്ടോ എന്നെനിക്കറിയില്ല
പക്ഷെ ഞാനുണ്ടെങ്കില്‍
എനിക്കറിയാം
അപ്പോള്‍ ഞാനില്ല
ഞാനില്ലെങ്കിലോ
ഞാന്‍ ഉണ്ട്.

ഇപ്പോള്‍ എനിക്ക് എങ്ങിനെ
ഉയിര്‍ത്തെഴുന്നെല്‍പ്പിനെയും
പുനരുത്ഥാനത്തെയും
ശങ്കയോടെ നോക്കുവാനാകും?

ഈ ലോകത്ത് എന്റെ ഭാവനകള്‍
മരിക്കുകയും വീണ്ടും ഉയിരിടുകയും
ചെയ്യുന്ന അനേകം നിമിഷങ്ങള്‍ ഉള്ളപ്പോള്‍
ഞാനെങ്ങിനെ ചകിതനാകും?

അതുകൊണ്ട് തന്നെയാണ്
വേട്ടക്കാരനായി, ദുരിതനായി
ഒട്ടുനാള്‍ ജീവിച്ച ശേഷം
ഞാന്‍ എന്നെ വേട്ടയാടപ്പെടാന്‍
വിട്ടുകൊടുക്കുകയും
സ്വാതന്ത്ര്യത്തിലേക്ക് ഉണരുകയും ചെയ്തത്.

Thursday, February 24, 2011

ആത്മാവേ നീ വൃഥാ വ്യഥ പൂളുന്നു- റൂമിയുടെ കവിത ൩


മനസ്സേ, നീ വൃഥാ വ്യഥ പൂളുന്നു.
നിന്നെ ഞാന്‍ മതി ഭ്രമിപ്പിക്കുന്നു,
പറയുന്നു നീ തന്നെ.
എന്തിനു വിഷമിക്കണം നീയപ്പോള്‍
വെറുമൊരു ശിരോ വേദനയാല്‍.

പറയുന്നു നീ,
ഞാനൊരു പുള്ളിപ്പുലി.
എന്തിനു ഭയക്കണം നീയപ്പോള്‍
ഒരു സിംഹ ദര്‍ശനത്താല്‍.
ആത്മാവേ നീ വൃഥാ വ്യഥ പൂളുന്നു.

ചൊല്ലുന്നു നീ,
ഞാനൊരു ചന്ദ്രമുഖി.
വീഴുവതെന്തിനു മനസ്സിനാല്‍
ചന്ദ്രികാ ക്ഷയ കാഴച്ചയാല്‍
കാല പ്രവാഹ പ്രവേഗത്താല്‍.

നിന്നാസക്തികള്‍ എന്നില്‍ നിന്നെന്നു
ചൊല്ലുന്നു നീ, പ്രകംബിതമാകുന്നു
നിന്നുടല്‍ മമ സ്പര്‍ശനത്താല്‍.
ഭയപ്പെടുവതെന്തിനു പിന്നെ നീ
പിശാചിന്‍ പ്രഹസന ദര്‍ശനത്തില്‍.
ആത്മാവേ നീ വൃഥാ വ്യഥ പൂളുന്നു.

സ്വയമൊന്നു നോക്കുക നിന്നെ നീ
കരിമ്പിന്‍ മധുരമായ് മാറി നീയെന്നേ.
കാട്ടുവതെന്തിനു കന്മഷം, കയ്പു
നിന്‍ മുഖ പങ്കജത്തില്‍?

പറക്കും പ്രണയത്തിന്‍ ഹയത്തെ
മെരുക്കി നീ, ഇന്ന് നീ
കരയുവതെന്തിനു
ഗര്‍ദ്ദഭം അതിന്‍ മൃതി വരിക്കുമ്പോള്‍.

പറയുന്നു നീ, നിന്നുള്ളം
ഊഷ്മളമായിടും എന്‍ കനിവിനാല്‍.
എന്തിനീ ഹിമ സമ നിശ്വാസങ്ങള്‍ സഖീ.

നാകത്തിന്‍ മച്ചില്‍ ഇടം കണ്ടു നീ
പിന്നെയീ ഭൂമി തന്‍ പൊടി കണ്ടു
പിടയുന്നതെന്തിനായ്
ആത്മാവേ നീ വൃഥാ വ്യഥ പൂളുന്നു.

എന്നെ നീ കണ്ട നാള്‍ മുതല്‍
മാറി നീ ഗായികയായ്, കെട്ടുകള്‍
അഴിക്കും മിടുക്കിയായ്‌,
പിന്നെതിനീ ഭയം ജീവിതത്തിന്‍
ചെല്ലക്കുരുക്കുകള്‍ കാണ്‍കെ.

നിന്റെ കരങ്ങളില്‍ നിറയുന്നു
ഹിരണ്യം മുത്തും പവിഴവും
എന്തെ ഭയം, ദരിദ്രമാം
ചിന്തയാല്‍.

നീ യോസേഫ്,
സുരാപാന തുന്തിലര്‍ മിസ്ത്രാര്‍
നീയോ സുന്ദരന്‍, ശക്തന്‍
സ്ഥിതപ്രജ്ഞാന്‍.
ബധിരര്‍ കേള്‍ക്കില്ല നിന്‍ ഗാനം
കാണില്ല അന്ധര്‍ നിന്‍ രൂപം
വിഷമിപ്പതെന്തിനു നീ.
ആത്മാവേ നീ വൃഥാ വ്യഥ പൂളുന്നു.

പറയുന്നു നീ പ്രണയഭരിതമാം
ഹൃദയം നിന്‍ ഗൃഹ സഖി
അവള്‍ നിന്‍ പ്രിയ സഖി
എങ്ങു പ്രണയികള്‍ ചൂട് തേടുന്നു
അങ്ങു നീ തീയാകുന്നു
നീ തന്നെ പറയുന്നു നീ താന്‍
അലിയുടെ മാന്തിക ഖഡ്ഗം.
ഒരു ചെറു കത്തിയാല്‍
എന്തിനു മുറിപ്പെടനം നീ.
ആത്മാവേ നീ വൃഥാ വ്യഥ പൂളുന്നു.

കണ്ടു നീ നിന്റെ ശക്തി
കണ്ടു നീ നിന്റെ രൂപം
കണ്ടു നീ നിന്റെ സുവര്‍ണ പക്ഷങ്ങള്‍
ചെറുതായത് എന്തോര്‍ത്തു നീ കരയുന്നു.

നീ ആത്മാവ്, അതിന്‍ സത്യം
നീ സുരക്ഷ,
പ്രണയികള്‍ തന്‍ താവളം
സുല്‍ത്താനും സുല്‍ത്താന്‍ ആയവന്‍ നീ
ചുരുങ്ങുവതെന്തിനു
ചെറു രാജ സന്നിധിയില്‍?

മത്സ്യം പോല്‍ നിശബ്ദനാകൂ
സ്വച്ചമാം സമുദ്രത്തില്‍ നീന്തൂ
ആഴങ്ങള്‍ നിന്നെ ചൂഴുമ്പോള്‍
ജനി മൃതി തന്‍ വഹ്നിയാല്‍
എന്തിനു നീ ദഹിക്കണം>

ആത്മാവേ നീ വൃഥാ വ്യഥ പൂളുന്നു.

Wednesday, February 23, 2011

സമയം സമാഗതമായിരിക്കുന്നു - റൂമിയുടെ കവിത ൨



എല്ലാ വാഗ്ദാനങ്ങളും
ലംഘിക്കുവാന്‍
എല്ലാ ചങ്ങലകളും
പൊട്ടിക്കാന്‍
എല്ലാ ഉപദേശങ്ങളും
നിരസിക്കാന്‍ സമയമായിരിക്കുന്നു.

കണ്ണി കണ്ണിയായി
സ്വര്‍ഗത്തെ അഴിച്ചു വയ്ക്കുക
മൃതിയുടെ വാളിനാല്‍
പ്രണയത്തിന്റെ എല്ലാ
കെട്ടുകളെയും അറുത്തു കളയുക.

ഇരു കര്‍ണങ്ങളിലും
പഞ്ഞി തിരുകി
ജ്ഞാനോപദേശങ്ങളെ
പുറത്തു നിറുത്തുക.

വാതില്‍ പൊളിക്കുക
എല്ലാ മധുരങ്ങളും
ഒളിച്ചിരിക്കുന്ന ആ മുറിയില്‍
കടന്നു കയറുക.

പ്രണയം കാത്തിരിക്കുമ്പോള്‍
ഇഹത്തിനായി ഞാന്‍
എത്ര നാള്‍ എത്രനാള്‍
ഇരക്കും, വില പേശും?

എത്ര നാള്‍ ഞാന്‍ കാത്തിരിക്കും
ആരാണ് ഞാന്‍, എന്താണ് ഞാന്‍
എന്ന ചോദ്യങ്ങള്‍ക്കും
അപ്പുറം പോകുവാന്‍?

Tuesday, February 22, 2011

എന്റെ പ്രിയ സുഹൃത്തിന് - റൂമിയുടെ ഒരു കവിത

പ്രിയ സുഹൃത്തേ
പ്രണയി വിദൂരതയില്‍
അയച്ചിടും നിന്നെയെങ്കിലും
വിടേണ്ട പ്രതീക്ഷകള്‍

അന്യമായ്, പ്രതീക്ഷകള്‍
മരിച്ചുവെങ്കിലും
നാളെ തീര്‍ച്ചയിതത്രേ
തിരികെ വിളിച്ചിടും നിന്നെ.

വാതില്‍ നിന്മുഖത്തായ്
ആഞ്ഞടഞ്ഞെങ്കിലും
ക്ഷമയോടെ നില്ക്ക,
വിടല്ലേ ഇടം ത്സടുതിയില്‍.

ക്ഷമ കാണ്‍കെ നിന്‍
പ്രണയി, വിളിച്ചിടും നിന്നെ
ജേതാവിനെ പോലുയര്‍ത്തിടും
കുലീനമായ്, സ്നേഹമായ്.

വഴികളെല്ലാം അടഞ്ഞിടും
മൃതാഗ്രങ്ങളില്‍ ചെന്ന് തട്ടിടും പോല്‍
എങ്കിലും അന്യര്‍ക്ക് തിരിയാത്ത
രഹസ്യ പാതകള്‍ തുറക്കും നിനക്കായി.

ഞാനറിയും എന്‍ പ്രണയി
കലുഷമെഴാതെ നല്‍കിടും
ശലമോന്റെ സാമ്രാജ്യം
വിഗണിതം ആകും ഉറുമ്പിനും.

ലോകമൊക്കെയും ചുറ്റിയതെന്‍
ഹൃദയമനേകം സമയം
കണ്ടില്ല, ഇനി കാണില്ല
സമമാം പ്രണയിയെ എങ്ങും.

ഓ.. നിശബ്ദമാകുക മനമേ
ഞാനറിയുന്നു ഈയനന്തമാം പ്രണയം
നിശ്ചയം വന്നിടും
നിനക്കായി നിനക്കായി നിനക്കായി