Tuesday, February 15, 2011

കലാ രംഗത്തെ ഫലിതങ്ങള്‍ 2

ടിപ്പു സുല്‍ത്താനും സുബൊധ് ഗുപ്തയും

അടുത്തിടെ നമ്മുടെ കലാകാരനായ നായകന്‍ ചിത്രങ്ങള്‍ക്ക് ഫ്രെയിം ഇടുന്ന ഒരു ഒരാളുടെ അടുക്കല്‍ പോയി. അപ്പോള്‍ അതാ അവിടെ പ്രമുഖനായ ഒരു ഫാഷന്‍ ഡിസൈനറുടെ ഫോടോഗ്രഫുകള്‍. അയാള്‍ ഇപ്പോള്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത് നിറുത്തി ഫോട്ടോ എടുക്കല്‍ തുടങ്ങിയോ എന്ന് നമ്മുടെ നായകന്‍ അതിശയം പ്രകടിപ്പിച്ചപ്പോള്‍, കടയുടമസ്ഥന്‍ പറഞ്ഞു, " ഇല്ല. ഇത് ഒരു പ്രൊജക്റ്റ്‌ ആണ്. അയാള്‍ പ്രമുഖരുടെ ഫോട്ടോ എടുക്കും എന്നിട്ട് അതൊരു ഷോ ആയി കാണിക്കും."

ഇത് കേട്ട് ഉള്ളില്‍ ഉയര്‍ന്ന വിഭ്രാന്തിയെ അടിച്ചൊതുക്കി കലാകാരന്‍ ആ ചിത്രങ്ങളെ നോക്കി. അപ്പോള്‍ അതാ, പരിചിതമായ ഒരു മുഖം. അതെ ടിപ്പു സുല്‍ത്താന്റെ മുഖം. ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയപ്പോള്‍ അതിപരിചയം കൊണ്ട് താന്‍ നിലത്തു വീണു പോകുമോ എന്ന് വരെ അയാള്‍ക്ക്‌ തോന്നിപ്പോയി. അത് സുബൊധ് ഗുപ്ത ടിപ്പു സുല്‍ത്താന്റെ വേഷത്തില്‍ നില്‍ക്കുന്ന ചിത്രമായിരുന്നു.

സഹിക്കാന്‍ വയ്യാതെ ( ചിരിയാണോ കരച്ചിലാണോ എന്ന് പറഞ്ഞിട്ടില്ല) നമ്മുടെ നായകന്‍ ഇങ്ങനെ പറഞ്ഞുവത്രേ: " ഇതാ ടിപ്പു സുല്‍ത്താന്‍ സുബൊധ് ഗുപ്തയുടെ വേഷത്തില്‍ നില്‍ക്കുന്നു."

സ്റ്റുഡിയോ മാറ്റം

നമ്മുടെ നായകന് സ്റ്റുഡിയോ മാറ്റണം. കാരണം ഇപ്പോള്‍ ഉള്ളത് ചോരുന്നു എന്നത് തന്നെ. തൊട്ടടുത്ത്‌ ഒരു രണ്ടു മുറി സൗകര്യം അയാള്‍ കണ്ടു പിടിച്ചു. പക്ഷെ, അത് കിട്ടണം എങ്കില്‍ ദല്ലാള്‍ വേണം. ഫോണ്‍ ചെയ്തപ്പോള്‍ നമ്മുടെ നായകന് സമയമില്ല സംസാരിക്കാന്‍. കാരണം ചോദിച്ചപ്പോള്‍ അദ്ദേഹം പറയുകയാണ്‌, ഇതാ മറ്റൊരു ഗുപ്താ ജി വന്നിരിക്കുന്നു. ഇനി അയാള്‍ വേണം എനിക്കൊരു സ്റ്റുഡിയോ സംഘടിപ്പിക്കാന്‍.

മറ്റൊരു ഗുപ്താജി എന്നത് തികച്ചും നല്ലൊരു പ്രയോഗമാണ്. കാരണം ഡല്‍ഹിയിലെ എല്ലാ വസ്തു തരകന്മാരും അറിയപ്പെടുന്നത് ഗുപ്തകള്‍ എന്നോ ശര്മ്മകള്‍ എന്നോ ആണ്. നമ്മുടെ നാട്ടില്‍ തെങ്ങില്‍ ഇരിക്കുന്നത് ഇപ്പോഴും ശങ്കരന്‍ ആണെന്ന് പറയുന്നത് പോലെ.

പുതിയ സ്റ്റുഡിയോ കിട്ടിയപ്പോള്‍

പണ്ടത്തെ സ്റ്റുഡിയോയില്‍ ഒരിക്കല്‍ നമ്മുടെ നായകന്‍ ഇരിക്കുമ്പോള്‍ അതാ രണ്ടു പയ്യന്മാര്‍ കടന്നു വരുന്നു. നായകന്‍ മനസ്സില്‍ പരതി: ഇവരെ ഞാന്‍ നേരത്തെ കണ്ടിട്ടുണ്ടോ? എന്തിനാണ് ഇവര്‍ എന്റെ സ്റ്റുഡിയോയില്‍ വന്നത്? ഇവര്‍ ചിത്രം വാങ്ങാന്‍ വന്നവരാണെന്ന് തോന്നുന്നില്ല. കാരണം വന്നത് കാറില്‍ അല്ല. കൈയില്‍ ബ്ലാക്ക്ബെറി ഇല്ല. പട്ടു കോണകം പുറത്തു കാണുന്നില്ല. മുതലയുടെ തൊലി കൊണ്ടുള്ള ഷൂസ് കാലില്‍ ഇല്ല. പിന്നെ ആരാണിവര്‍? എന്നെ തട്ടിക്കൊണ്ടു പോകാന്‍ വന്നവരാണോ? വീട്ടില്‍ കട്ടിലിനടിയില്‍ നോട്ടു വച്ചിട്ടുള്ള കാര്യം ഇവര്‍ അറിഞ്ഞോ? ഭാര്യയെ വിളിച്ചു പറയണോ ഞാന്‍ തട്ടിക്കൊണ്ടു പോകപ്പെടാന്‍ പോവുകയാണെന്ന്?

അങ്ങിനെ പല വിധ ദുശ്ചിന്തകള്‍ നായകനെ അലട്ടിക്കൊണ്ടിരിക്കുമ്പോള്‍ അതാ അവര്‍ ഒരു ചോദ്യം ചോദിക്കുന്നു: അതേയ്, ഭയ്യാ, ഈ മൂത്രപ്പുര എവിടെയാണ്?

തന്റെ സ്റ്റുഡിയോ എങ്ങിനെ ഒരു പൊതു ശൌചാലയം ആയി എന്ന് ചിന്തിച്ചു വിഷണ്ണനായി ഇരിക്കുമ്പോള്‍ അവര്‍ വീണ്ടും പറയുന്നു: ഞങ്ങള്‍ താഴത്തെ പൂള്‍ പാര്‍ലറില്‍ കളിക്കാന്‍ വന്നവരാണ്. ഉടമസ്ഥന്‍ പറഞ്ഞു അവിടത്തെ മൂത്രപ്പുര ഇവിടെയാണെന്ന്.

അപ്പോഴാണ്‌ നമ്മുടെ നായകന്‍, കെട്ടിടത്തിന്റെ ഉടമസ്ഥന്‍ പറഞ്ഞത് ഓര്‍ത്തത്‌: സര്‍, ആകെ രണ്ടു കക്കൂസേ ഉള്ളൂ. ഒന്നിവിടെയാണ്. ഒന്ന് അഡ്ജസ്റ്റ് ചെയ്യണം.

പുതിയ സ്റ്റുഡിയോ കിട്ടിയപ്പോള്‍ നായകന് അമിതാഹ്ലാദം. കാരണം അവിടെ സ്വന്തമായി രണ്ടു വലിയ ബാത്ത് റൂമുകള്‍ ഉണ്ട്. ആരുമായും പങ്കു വയ്ക്കേണ്ട കാര്യമില്ല.

പെട്ടന്ന് രണ്ടാമതൊരു ചിന്ത ഉദിച്ചത് പോലെ ദൈവത്തിന്റെ ചിത്രത്തിന് മുന്നില്‍ നിന്ന് നായകന്‍ ഇങ്ങനെ പ്രാര്‍ഥിച്ചു: ദൈവമേ ഓടി നടന്നു പെടുക്കാന്‍ നീ എനിക്ക് സൗകര്യം ചെയ്തു തന്നിരിക്കുന്നു. പക്ഷെ അത് മാത്രമായി ജീവതം ചുരുക്കാതിരിക്കാന്‍ നീ തുണയായി ഇരിക്കണേ.

No comments:

Post a Comment