Friday, March 4, 2011

പുതു കവിത- മണിപ്രവാളം ഭാഷ


കവിത എഴുതുമ്പോള്‍
കിനാവും കടലും
കനലും കണ്ണാടിയും
കടമിഴിയുടെ വടിവും
കടന്നു വരുന്നതെന്തെന്ന്
അത്ഭുതപ്പെട്ടിരിക്കുമ്പോള്‍,
മറ്റൊരാള്‍ പറഞ്ഞു:
നദിയും ഓളവും
രാത്രിയും ആകാശവും
വസന്തവും ഹേമന്തവും
ഏകാന്തതയും പിന്നെ
പ്രഹേളികയായി ഇന്നും തുടരുന്ന
പ്രണയവും ഒന്നും ഇല്ലാതെ
കവിത ഇപ്പോള്‍ സാധ്യമാണെന്ന്.

പുതിയ ജാര്‍ഗണില്‍ കവിത
ഫോര്‍മാറ്റ് ചെയ്യാമെന്ന്
അസ്തിത്വ ദുഖത്തിന് പകരം
ഡൌണ്‍ ലോഡ് സ്പീടില്ലായ്മയെ
കുറിച്ചു സംസാരിക്കുന്ന
യുവ കവി പറഞ്ഞു.
പ്രസാധകന്‍ വേണ്ട,
താടി വളര്‍ത്തേണ്ട,
അരാജക വാദി ആയി അഭിനയിക്കേണ്ട
കണ്ടാല്‍ ആരും കവിയെന്നു വിളിച്ചു
കളിയാക്കില്ല
ഫേസ് ബുക്കില്‍ ചുള്ളന്‍ പടമിട്ടു
മധ്യവയസ്സ് കഴിഞ്ഞ കുമാരിമാര്‍ക്കും
ഒമ്പത് മണിക്ക് ശേഷം
അരക്ക് താഴെ മണി കിലുങ്ങുന്ന
എല്ലാവര്ക്കും സന്തോഷം കൊടുക്കാം,
അതെ കവിതയിലൂടെ തന്നെ.

എങ്ങിനെ? കവിയല്ലാത്ത എനിക്ക്
ഇപ്പോഴും ചോദ്യങ്ങള്‍:

അത് പിന്നെ ഇങ്ങനെ തുടങ്ങാം അല്ലെ
എന്ന് അവന്‍:

ഡസ്ക് ടോപ്പിന്റെ തിരുനടയില്‍
ഒരു സിമുലെട്ടട് പ്രഭാതത്തിന്റെ
സ്ക്രീന്‍ സേവര്‍ പ്രഭയില്‍
നീ ഫോട്ടോഷോപ്പ് ചെയ്തു
ഈറനായ മുടിയുലര്‍ത്തി
വരുമ്പോള്‍, ഏതു പ്രോഗ്രാമിലാണ്
വസന്തം പൊട്ടുന്നത്?
ഏതു സ്കൈപ്പിലാണ്
സ്വപ്നങ്ങള്‍ നിറയുന്നത്?

എനിക്കറിയില്ല
എന്താണ് കവിതയ്ക്ക്
സംഭവിക്കുന്നതെന്ന്.
എന്നോട് എഴുത്ത് നിറുത്താന്‍
താമസിയാതെ ചിലര്‍
പറഞ്ഞേക്കും.

2 comments:

  1. "എനിക്കറിയില്ല
    എന്താണ് കവിതയ്ക്ക്
    സംഭവിക്കുന്നതെന്ന്.
    എന്നോട് എഴുത്ത് നിറുത്താന്‍
    താമസിയാതെ ചിലര്‍
    പറഞ്ഞേക്കും".......

    ചിലപ്പോള്‍ പറഞ്ഞേക്കും.......

    ReplyDelete
  2. pakshe oru condition njaan vekkum. parayunna aal ennekkaal nannaayi ezhuthiyum vaayicchum kaanikkanam :-)

    ReplyDelete