Wednesday, March 23, 2011

മുഖംമൂടി


ഇതൊന്നു അഴിച്ചു മാറ്റി
പുതിയതൊരെണ്ണം അണിയണം എന്ന്
എത്ര നാളായി വിചാരിക്കുന്നുവെന്നോ.

നടക്കാനിറങ്ങുമ്പോള്‍ കൌതുകം കൊണ്ട്
തെരുവില്‍ നിന്ന് വാങ്ങിയ
കോമാളിയുടേത് ഒരെണ്ണം,
പഠിക്കാന്‍ പോയപ്പോള്‍
പേപ്പറില്‍ പകര്‍ത്തിയെടുത്ത
ചിരിക്കാത്ത അധ്യാപകമുഖം വേറൊന്ന്.

കരയുന്നതും ചിരിക്കുന്നതും ഓരോന്ന്.
തമാശ പറയാന്‍ മറ്റൊന്ന്.
ചിന്തകനും പ്രാസംഗികനും
കാഥികനും കലാകാരനും
നര്‍ത്തകനും സിനിമാ നടനും
സീരിയല്‍ നടനും ഓരോന്ന്.

മകനായിരിക്കാന്‍, അച്ച്ചനായിരിക്കാന്‍
ഭര്‍ത്താവായിരിക്കാന്‍,
വിവാഹത്തിനു വെളിയിലെ കാമുകനാകാന്‍,
ഇടയ്ക്കിടെ മതില്‍ ചാടുന്ന ജാരനാകാന്‍
മരുമകനാകാന്‍, മച്ച്ചുനനാകാന്‍
കച്ചകെട്ടിയ ചാവേരാകാന്‍
എല്ലാത്തിനും വേണം ഓരോന്ന്.

സിന്ദാബാദ് വിളിക്കാന്‍
സംഭോഗിക്കാന്‍, സ്വയംഭോഗിക്കാന്‍
ഒളിഞ്ഞു നോക്കാന്‍
ഇരുട്ടടി അടിക്കാന്‍
ഗുരുവിന്റെ കൈ വെട്ടുമ്പോള്‍ ഇടാന്‍
വേണം വെവ്വേറെ ആയത്‌.

പൊതുഇടം, സ്വകാര്യ ഇടം
വ്യവഹാരം എന്നൊക്കെ
പറയുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍
കട്ടിയുള്ളതൊന്നു വേറെ കരുതണം.

സ്വപ്നം കാണാന്‍ പക്ഷെ ഇതൊന്നും
വേണ്ടല്ലോ.
എടുത്തു അണിയാനും അണിയിക്കാനും
ഉണ്മയുടെ കാളിമയും
കളവിന്റെ വെണ്മയും
സ്വപ്നങ്ങളില്‍ പ്രസക്തമല്ലല്ലോ.

No comments:

Post a Comment